കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ കഥകള്‍ കാരണം ആള്‍ക്കൂട്ടം സംശയം തോന്നുന്നവരെയെല്ലാം മര്‍ദിക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നു. കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലായി മാത്രം വന്‍തോതില്‍ പ്രചരിച്ച ഏഴു തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ആരെങ്കിലും മെനഞ്ഞുണ്ടാക്കുന്ന കഥകള്‍ കാരണം നിരവധി നിരപരാധികളെയാണ് സംശയത്തിന്റെ പേരില്‍ മാത്രം കെട്ടിയിട്ടടക്കം മര്‍ദിച്ചത്.
വടകര പുറമേരിയില്‍ വെച്ച് തട്ടിക്കൊണ്ടു പോവുന്നതിനിടെ യുവതി വാഹനത്തില്‍ നിന്നും ചാടിയെന്ന പേരില്‍ ആശങ്കയുണ്ടാക്കിയ പ്രചാരണമുണ്ടായത് ദിവസങ്ങള്‍ക്ക് മുന്‍പ്. എന്നാല്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് വീടു വിട്ടിറങ്ങിയെന്ന് പിന്നാലെ വ്യക്തമായി. കണ്ണൂര്‍ പുതിയങ്ങാടിയില്‍ വര്‍ഷങ്ങളായി വാനില്‍ കര്‍ട്ടണ്‍ വില്‍പ്പന നടത്തിയിരുന്ന സംഘത്തെയാണ് സംശയത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചതും വ്യാപകമായി പ്രചരിപ്പിച്ചതും. വാഹനവും തകര്‍ത്തു. ഊഹാപോഹം വെച്ച് കുട്ടികള്‍ പറഞ്ഞ കഥയായിരുന്നു സംഭവത്തിനാധാരം. കോട്ടക്കലില്‍ നിന്നും മൊട്ടയടിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയ കുട്ടിയും ആദ്യം പറഞ്ഞത് തട്ടിക്കൊണ്ടു പോകല്‍ കഥ. കുട്ടി സ്വമേധയാ മൊട്ടയടിച്ചതാണെന്നും, രാമനാട്ടുകരയില്‍ നിന്നും ബസ് കയറി കോട്ടക്കലെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞെങ്കിലും ഇപ്പോഴും പ്രചരിക്കുന്നത് തട്ടിക്കൊണ്ടുപോകല്‍ കഥ. തലശേരിയില്‍ ട്രെയിനില്‍ സാധനങ്ങള്‍ വില്‍ക്കുന്ന നാടോടി ദമ്പതികളായിരുന്നു വ്യാജ പ്രചാരണങ്ങളുടെ അടുത്ത ഇര. കുട്ടികളെ തട്ടിക്കൊണ്ടു പോയവരെന്ന പേരില്‍ പ്രടരിച്ച കഥ വിശ്വസിച്ച് ഇവരെ മര്‍ദിച്ചതിന് പിന്നാലെ നടന്ന പൊലീസ് അന്വേഷണത്തില്‍ നിരപരാധികളെന്ന് തെളിഞ്ഞു, വെറുതെവിട്ടു. കണ്ണൂരില്‍തന്നെ പറശിനി ഉത്സവത്തിനെത്തിയ കുട്ടി ബൈക്കിന് പിറകില്‍ കയറി ധര്‍മശാലയിലെത്തി നാട്ടുകാരോട് പറഞ്ഞതും തട്ടിക്കൊണ്ടു പോകല്‍ കഥ.
കുട്ടികളെ തട്ടിക്കൊണ്ടു പോയതിന് പിടിയിലായ രാക്ഷസി എന്ന പേരില്‍ താമരശേരിയില്‍ മാല മോഷണത്തിന് പിടിയിലായ നാടോടി സ്ത്രീയുടെ വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. നിരപരാധികള്‍ക്കടക്കം ക്രൂരമായ മര്‍ദനമേറ്റ സംഭവങ്ങളില്‍ പരാതിയുമില്ല, കേസുമില്ല. വ്യാജമാണെന്ന് തെളിഞ്ഞിട്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കഥകള്‍ക്ക് ഒട്ടും കുറവുമില്ല.
