കൊച്ചി: സോളാ‍ർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുന്‍പ് തന്നെ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതാണെന്ന് വിദഗ്ധർ. മാറാട് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നാണ് വിവരാവകാശ പ്രവർത്തകരുടെ അഭിപ്രായം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമനടപടികളിലേക്ക് നീങ്ങാനാണ് ഉമ്മൻ ചാണ്ടിയടക്കമുള്ളവരുടെയും നീക്കം

സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷന്‍ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിയമസഭയിൽ വയ്ക്കും മുന്‍പ് ഇത് പരസ്യപ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എന്നാൽ ഈ നിലപാട് വിവരാവകാശ നിയമത്തിന്‍റെ അന്തസത്തയ്ക്കും മുൻ ഉത്തരവുകൾക്കും വിരുദ്ധമാണെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു. 

നിയമസഭ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ നിയോഗിച്ച അന്വേഷണ കമ്മീഷനാണെങ്കിലേ, സഭയിൽ വച്ച ശേഷമേ റിപ്പോർട്ട് പരസ്യപ്പെടുത്തൂ എന്ന നിലപാട് എടുക്കാനാകൂ. മാറാട് കലാപത്തെക്കുറിച്ചുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിക്കൊണ്ടുള്ള ഉത്തരവിൽ സംസ്ഥാന വിവരാവകാശ കമ്മീഷനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ട് ചൂണ്ടിക്കാട്ടി വിവരം നിഷേധിക്കാനാകില്ല.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തുടർനിയമനടപടികളിലേക്ക് പോകാനാണ് ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും തീരുമാനം. ചീഫ് സെക്രട്ടറിയുടെ ഓഫീസിലും മുഖ്യമന്ത്രിക്കും നൽകിയ അപേക്ഷകളിൽ രേഖാമൂലം മറുപടി ലഭിച്ചാൽ അപ്പീലടക്കമുള്ള തുടർനടപടികളിലേക്ക് കടക്കും.ഇതോടെ റിപ്പോർട്ട് ലഭ്യമാക്കുന്നതിനെ ചൊല്ലിപ്പോലും സർക്കാരും ആരോപണ വിധേയരായ നേതാക്കളും തമ്മിലുള്ള നിയമപോരാട്ടം നീളുമെന്ന് ഉറപ്പായി.