കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ തല്‍ക്കാലം വീണ്ടും വിസ്തരിക്കില്ല.നിശ്ചയച്ചിട്ടുളള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാമെന്ന് സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി. സരിതയുടെ അഭിഭാഷകനായിരുന്ന ഫെനിബാലകൃഷ്ണന്‍ താന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കിയിരുന്നു.എന്നാല്‍ ഫെനിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടേ ഇല്ലെന്നായിരുന്നു കമ്മീഷനില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴി. ഫെനി ഇപ്രകാരം മൊഴി നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി കളവ് പറയുകയാണെന്നും അദ്ദേഹത്തെ ഉടന്‍ വീണ്ടും വിസ്തരിക്കണമെന്നുമായിരുന്നു ആള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂണിയന്റ് ആവശ്യം.

ലോയേഴ്‌സ് യൂണിയന്റെയും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഭിഭാഷകരുടെ വാദം കേട്ട കമ്മീഷന്‍ മുഖ്യമന്ത്രിയെ ഇപ്പോള്‍ വിസ്തരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.ഫെനിയുടെ ടെലഫോണ്‍ രേഖകള്‍ കമ്മീഷന്‍റെ പക്കലുണ്ട്.സാക്ഷിവിസ്താരങ്ങളെല്ലാം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കാം.ഇതിന് കമ്മീഷന് അധികാരമുണ്ട്.ലോയഴേസ് യൂണിയന്റെ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.ഒബ്ജക്ഷന്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അഭിഭാഷകര്‍ക്ക് കമ്മീഷന്‍ അനുമതിയും നല്‍കി.

ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ കമ്മീഷന്‍ വിസ്തരിച്ചു.ലക്ഷ്മിനായരെന്ന പേരില്‍ സരിതാനായര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് രവീന്ദ്രന്‍ മൊഴി നല്‍കി.മന്ത്രിയോട് ചില സങ്കടങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു.2013 ഫെബ്രുവരി 12 മുതല്‍ മെയ് 23 വരെ ഒരു ഫോണില്‍ നിന്ന് ഒമ്പത് തവണ സരിത മന്ത്രിയെ വിളിച്ചതായി ടെലഫോണ്‍രേഖചൂണ്ടിക്കാട്ടി കമ്മീഷന്‍ വ്യക്തമാക്കി.

മറ്റൊരു ഫോണില്‍ നിന്ന് നാലു തവണയും വിളിച്ചിതായും കമ്മീഷന്‍ അറിയിച്ചു.അതിനിടെ കമ്മീഷന്‍ ഏകപക്ഷീയമായി പെരുമാറുകയാണെന്ന് വിമര്‍ശിച്ച ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി രാജേന്ദ്രന്റെ നടപടിയില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു.ഇക്കാര്യത്തില്‍ രാജേന്ദ്രന്‍ പ്രതിനിദാനം ചെയ്യുന്ന സിപിഐഎം സസ്ഥാന സെക്രട്ടറിയുടെ നിലപാട് അറിയിക്കാന്‍ കമ്മീഷന്‍ അഭിഭാഷകനോട് നി‍ദേശിച്ചു.