44 രാഷ്ട്രീയ റൈഫിള്‍സില്‍ ഭാഗമായിരുന്ന ഔറംഗസേബിനെയാണ് ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സൈനികനെ തീവ്രവാദികള്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തല്‍. 44 രാഷ്ട്രീയ റൈഫിള്‍സില്‍ ഭാഗമായിരുന്ന ഔറംഗസേബിനെയാണ് ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൈന്യത്തിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും പോസ്റ്റിങിന്റെ വിവരങ്ങളും സഹപ്രവര്‍ത്തകരുടെ വിവരങ്ങളും തിരക്കിയായിരുന്നു സൈനികനെ ക്രരമായി ഉപദ്രവിച്ചത്. 

ഷോപ്പിയാനില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സില്‍ ഭാഗമായിരുന്ന സൈനികന്റേതെന്ന രീതിയില്‍ പുറത്ത് വന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ആണ് വെളിപ്പെടുത്തല്‍. ഔറംഗസേബിനെ വധിക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൈനികനെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ രണ്ടില്‍ അധികം പേര്‍ ചേര്‍ന്നാണ് സൈനികനെ ഉപദ്രവിക്കുന്നത്. 

ജമ്മുകശ്മീരിലെ പുല്‍മാവയില്‍ നിന്നാണ് സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നത്. വെടിയേറ്റ് രക്തത്തില്‍ കുളിച്ച സൈനികന്റെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും തലയിലുമായി വെടിയേറ്റ നിലയില്‍ ആയിരുന്നു സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ഈദിന് ലീവില്‍ പോകാന്‍ തയ്യാറെടുത്തിരുന്ന സൈനികനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്.