അമ്മയെ കൊന്നത് മകന്‍ തന്നെ; സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവായത് ഒരു കത്ത്
മൂവാറ്റുപുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയെ കൊന്നതിന് മകൻ ഷിബുവിനെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ മാസം 29നാണ് മാറാടി കാട്ടാങ്കൂട്ടിൽ വീട്ടിൽ അന്നക്കുട്ടി മരിച്ചത്. സ്വാഭാവിക മരണമെന്ന് കരുതി പിറ്റേദിവസം സംസ്കാരവും നടത്തി. എന്നാൽ ഇതിന് ശേഷമാണ് മൂവാറ്റുപുഴ ഡി.വൈ.എസ്.പി ഓഫീസിൽ മകനെതിരായ അജ്ഞാത സന്ദേശം തപാലിൽ ലഭിക്കുന്നത്.
അന്നക്കുട്ടിക്ക് മകനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ നാല് വാരിയെല്ലുകൾ തകർന്നതായും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും വ്യക്തമായി. തുടന്ന് മകൻ മകൻ ഷിബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ മൊഴികളാണ് ഷിബു നൽകുന്നത്.
പിന്നാലെ നടത്തിയ തെളിവെടുപ്പിൽ വീട്ടിൽ അന്നക്കുട്ടിയുടെ എല്ലാ സാധന സാമഗ്രികളും തീയിട്ടു നശിപ്പിച്ചതായി കണ്ടെത്തി. ഇത് തെളിവ് നശിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം. അന്നക്കുട്ടിയുടെ മരണം ഉറപ്പിക്കാന്‍ ഡോക്ടറെ വിളിക്കാൻ അയൽക്കാർ പറഞ്ഞപ്പോൾ മകൻ വിസമ്മതിച്ചതും സംശയങ്ങൾക്ക് ബലം നൽകുന്നു. വീടിൽ അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നെനന് നാട്ടുകാരും പറയുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഷിബുവിനെ അറസ്റ്റ്ചെയ്ത് ചോദ്യംചെയ്യുകയാണ്.