അമ്മയെ കുളിമുറിയിൽ തള്ളിയിട്ട് കൊലപ്പെടുത്തി; മോഡലായ മകൻ അറസ്റ്റിൽ
ഇരുപത്തിമൂന്നുകാരനായ മകൻ ലക്ഷ്യ സിംഗാണ് പൊലീസ് പിടിയിലായത്. പ്രതിശ്രുത വധുവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
മുംബൈ: അമ്മയെ കുളിമുറിയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മുംബൈ മോഡലായ മകൻ അറസ്റ്റിൽ. നാൽപത്തഞ്ച് വയസ്സുള്ള ഫാഷൻ ഡിസൈനറായ സുനിതാ സിംഗിനെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇരുപത്തിമൂന്നുകാരനായ മകൻ ലക്ഷ്യ സിംഗാണ് പൊലീസ് പിടിയിലായത്. പ്രതിശ്രുത വധുവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ക്രോസ് ഗേറ്റ് ബിൽഡിംഗിലാണ് ഇവർ ഇരുവരും താമസിച്ചിരുന്നത്. ഇവർക്കൊപ്പം തന്നെയായിരുന്നു ലക്ഷ്യ സിംഗിന്റെ പ്രതിശ്രുത വധുവും താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രിയാണ് സുനിതാ സിംഗും ലക്ഷ്യ സിംഗും തമ്മിൽ വഴക്കുണ്ടായത്. ഒരുവിൽ സുനിതയെ ബാത്റൂമിനുള്ളിലേക്ക് തള്ളിയിട്ട് വാതിലടച്ചു. തള്ളലിന്റെ ആഘാതത്തിൽ വാഷ്ബേസിനിവ്‍ തലയിടിച്ചാണ് സുനിത മരിച്ചത്. പിറ്റേന്ന് രാവിലെ കുളിമുറി തുറന്നപ്പോഴാണ് സുനിത മരിച്ചു കിടക്കുന്നതായി കണ്ടത്. പരിഭ്രാന്തരായ ഇരുവരും സുനിത മരിച്ചതായി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. കുളിമുറിയിൽ വീണു എന്നായിരുന്നു ഇവർ മറ്റുള്ളവരോട് പറഞ്ഞത്. ഇവർ ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.
സംഭവത്തിൽ ആദ്യം തന്നെ ദുരൂഹതയുള്ളതായി പൊലീസ് സംശയിച്ചിരുന്നു. അതിനെ തുടർന്ന് ഞായറാഴ്ച ലക്ഷ്യ സിംഗിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതോടെയാണ് സംഭവം പുറത്തു വന്നത്. അന്നേ ദിവസം അപ്പാർട്ട്മെന്റിലുണ്ടായിരുന്ന ജോലിക്കാരെയും പൊലീസ് ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു.