സഹോദരിക്ക് വസ്തുവിന്റെ ഭാഗം നല്‍കിയ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
മകന്‍ തന്നെയോ ഭര്‍ത്താവിനെയോ നോക്കിയിട്ടില്ലെന്ന് മുത്തമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു.
ചെന്നൈ: വസ്തുവിന്റെ ഭാഗം നല്‍കാത്തതിൽ പ്രതിഷേധിച്ച് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. ചെന്നൈയിലെ ഗുഡ്വന്‍ച്ചേരിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് മകന്‍ ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ ദേവരാജന്‍ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ എഴുപത്തേഴുകാരിയായ അമ്മ മുത്തമ്മ(77)യാണ് കൊല്ലപ്പെട്ടത്. സംഭവ സമയത്ത് അമ്മയുടെ ഒപ്പമുണ്ടായിരുന്ന സഹോദരി വിജയലഷ്മിക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ് രാജീസ് ഗാന്ധി സർക്കാർ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുത്തമ്മ രണ്ടേക്കര്‍ വസ്തു വിജയലഷ്മിയുടെ പേരിൽ എഴുതി നല്‍കിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചെങ്കല്‍പേട്ട് ജില്ലാ സിവില്‍ കോടതിയില്‍ ദേവരാജന്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ മകന്‍ തന്നെയോ ഭര്‍ത്താവിനെയോ നോക്കിയിട്ടില്ലെന്ന് മുത്തമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു. അടുത്ത ബുധനാഴ്ച കോടതിയിൽ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്.
അമ്മയും സഹോദരിയും വീട്ടിലേക്ക് വരുന്ന വഴിയില്‍ ദേവരാജന്‍ ബസ് സ്‌റ്റോപ്പില്‍ വടിവാളുമായി കാത്തു നില്‍ക്കുകയും ഇരുവരെയും അക്രമിക്കുകയും ആയിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പൊലിസ് അറസ്റ്റ് ചെയ്തു. മൂത്തമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ദേവരാജൻ മദ്യ ലഹരിലായിരുന്നു കൃത്യം ചെയ്തതെന്ന് പൊലീസ് വിശദമാക്കി.