വീടിന് തീ പിടിച്ചതോടെ മകന്‍ ഓടി രക്ഷപെടുകയായിരുന്നുവെന്ന് അയല്‍വാസികള്‍ 

ദില്ലി: മാനസികാസ്വസ്ഥ്യമുള്ള മകന്‍ വീടിന് തീവെച്ചു. വൃദ്ധ ദമ്പതികള്‍ വെന്തു മരിച്ചു. പടിഞ്ഞാറന്‍ ദില്ലിയിലെ മോത്തി നഗറിലായിരുന്നു സംഭവം. എഴുപത് വയസുള്ള ഛേദി ലാലും അറുപത്തിരണ്ടുകാരിയായ ഭാര്യ ലക്ഷ്മിയും താമസിച്ചിരുന്ന വാടക വീടിനാണ് മകന്‍ തീയിട്ടത്. 

വീടിന് തീ പടര്‍ന്ന് പിടിച്ചതോടെ മകന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുന്നത് കണ്ടെന്ന് സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. ബഹുനിലകെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്നത്. അഗ്നിശമന സേനയെത്തി ഇവരെ പുറത്തെത്തിച്ചപ്പോഴേയ്ക്കും ഇവര്‍ മരിച്ചിരുന്നു. 

ഇന്ന് പുലര്‍ച്ചെയാണ് കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. മകന്‍ മാതാപിതാക്കളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇവരെ മര്‍ദ്ദിച്ച് ഇയാള്‍ പണം വാങ്ങാറുണ്ടായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.