ജൊഹനാസ്ബര്‍ഗ്: അഞ്ച് വയസ്സുള്ള സ്വന്തം കുഞ്ഞിന് മുമ്പില്‍ വച്ച് പീഡിപ്പിച്ച ആളുടെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് യുവതി. കഴുത്തില്‍ കത്തിവച്ച് കുഞ്ഞ് നോക്കി നില്‍ക്കെയാണ് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചത്. സൗത്ത് ആഫ്രിക്കയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ മ്പുമലംഗയിലാണ് സംഭവം.

റോഡരികില്‍ കുഞ്ഞിനൊപ്പം വാഹനം കാത്ത് നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് രണ്ട് പേര്‍ ചേര്‍ന്ന് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കാറില്‍ കയറിയ യുവതിയെ ഭീഷണിപ്പെടുത്തി വാഹനം കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. കൂട്ടത്തിലൊരാള്‍ കഴുത്തില്‍ കത്തി വച്ച് കുഞ്ഞിന് മുമ്പില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. 

ഇതിനിടെ പീഡിപ്പിച്ച ആളുടെ ജനനേന്ദ്രിയം യുവതി കടിച്ച് മുറിച്ചു. വേദന സഹിക്കാതെ ഇയാള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നാണ് മ്പുമലംഗ പൊലീസ് പറയുന്നത്. 

ആക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശത്തെ ക്ലിനിക്കുകളിലെല്ലാം അന്വേഷണം നടത്തി വരികയാണ്. ജനനേന്ദ്രിയത്തില്‍ കാര്യമായ ക്ഷതമേറ്റതിനാല്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്താതിരിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.

100 ലേറെ പീഡനങ്ങളാണ് സൗത്ത് ആഫ്രിക്കയില്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. വേണ്ട വിധത്തില്‍ കേസുകള്‍ കൈകാര്യം ചെയ്യാനാകാതെ കുഴയുകയാണ് പൊലീസ് എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.