ഒരു ദശാബ്ദക്കാലത്തെ കണ്‍സര്‍വേറ്റിവ് ഭരണം അവസാനിപ്പിച്ചുകൊണ്ട് ദക്ഷിണകൊറിയയില്‍ മധ്യ ഇടതുപക്ഷക്കാരനായ മൂണ്‍ ജേ ഇന്‍ പ്രസിഡന്റ് പദത്തിലെത്തി. 41 ശതമാനം വോട്ടാണ് മൂണിന് ലഭിച്ചത്. പ്രധാന എതിരാളി ഹോങ്ങിന് 24 ശതമാനം വോട്ടും. അമേരിക്കയേടും ഉത്തരകൊറിയയോടുമുളള രാജ്യത്തിന്റെ സമീപനത്തില്‍ത്തന്നെ ഇനി മാറ്റം വരുമെന്നാണ് സൂചന.

സമ്പദ്‌രംഗവും ഉത്തരകൊറിയന്‍ ബന്ധവുമാണ് ദക്ഷിണകൊറിയന്‍ തെരഞ്ഞെടപ്പിനെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങള്‍. ഉത്തരകൊറിയന്‍ സഹകരണത്തിന് മുന്‍തൂക്കം നല്‍കിയിരുന്ന മുന്‍ ദക്ഷിണകൊറിയന്‍ ഭരണകൂടത്തില്‍ പങ്കാളിയായിരുന്നു മൂണ്‍ ജേ ഇന്‍. അതുതന്നെയാണ് പലരുടെയും ആശങ്കക്ക് കാരണവും. ഉത്തരകൊറിയന്‍ പ്രശ്‌നപരിഹാരത്തിന് പ്രായോഗിക പരിഹാരമാണ് വേണ്ടതെന്ന് പറഞ്ഞിരുന്ന മൂണ്‍ ട്രംപ് കി ജോങ് ഉന്നുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാടിനെ സ്വാഗതം ചെയ്തിരുന്നു. ഇരുകൊറിയകള്‍ക്കുമിടയിലെ വ്യവസായ മേഖലയും ഉതത്രരകൊറിയയിലെ വിനോദസഞ്ചാരകേന്ദ്രവും വീണ്ടും തുറക്കണമെന്നും ജനങ്ങള്‍ക്കിടയിലെ സഹകരണം മെച്ചപ്പെടുത്തണമെന്നും മൂണ്‍ വാദിക്കുന്നു. അതിന് മുന്നോട്ടുവെക്കുന്ന വ്യവസ്ഥ ആണവപദ്ധതി നിര്‍ത്തണമെന്നാണ്. മുന്‍ഭരണകൂടങ്ങള്‍ പറഞ്ഞിട്ട് അതനുസരിച്ചിട്ടില്ലാത്ത ഉത്തരകൊറിയ മൂണ്‍ പറഞ്ഞാല്‍ അനുസരിക്കുമെന്ന് വിചാരിക്കാന്‍ വയ്യ. തീരുമാനങ്ങള്‍ അമേരിക്കക്ക് വിട്ടുകൊടുക്കുന്ന പതിവും മൂണ്‍ അവസാനിപ്പിച്ചേക്കും. അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തേയും എതിര്‍ക്കാനാണ് സാധ്യത. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്വന്‍ ഹേ അഴിമതിക്കേസില്‍ കുരുങ്ങി ജയിലിലായതോടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.