.ഇക്കുറി മെയ് 29-നാണ് മണ്‍സൂണ്‍ മഴ കേരളതീരത്തിലൂടെ വടക്കോടുള്ള യാത്ര തുടങ്ങിയത്.ജൂണ്‍ 29-ന് അത് രാജസ്ഥാനിലെത്തി.

ദില്ലി:മണ്‍സൂണ്‍ മഴ രാജ്യം മുഴുവന്‍ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും 17 ദിവസം നേരത്തെയാണ് കന്യാകുമാരിയിലൂടെ കേരളത്തെ തൊട്ട് തുടങ്ങിയ മണ്‍സൂണ്‍ മഴയുടെ പ്രയാണം രാജ്യത്തിന്‍റെ വടക്ക്-പടിഞ്ഞാറ് കോണിലെത്തിയത്. 

രാജസ്ഥാന്‍റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീഗംഗനഗറിലും മികച്ച മഴ രേഖപ്പെടുത്തിയതോടെയാണ് മണ്‍സൂണ്‍ മഴ രാജ്യം മുഴുവനെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്. സാധാരണ ജൂലൈ 15 ഓടെയാണ് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ മഴ പെയ്യാറുള്ളത്. എന്നാല്‍ ഇക്കുറി നേരത്തെയെത്തി.

നാല് മാസം നീളുന്ന മണ്‍സൂണ്‍ മഴക്കാലം ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള സമയത്താണ് ഉണ്ടാവുക.ഇക്കുറി മെയ് 29-നാണ് മണ്‍സൂണ്‍ മഴ കേരളതീരത്തിലൂടെ വടക്കോടുള്ള യാത്ര തുടങ്ങിയത്.ജൂണ്‍ 29-ന് അത് രാജസ്ഥാനിലെത്തി.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ കഴിഞ്ഞ ആഴ്ച്ച വരെ പത്ത് ശതമാനം മഴ കുറവുള്ളതായിട്ടായിരുന്നു കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ചയോടെ ഇത് ആറ് ശതമാനമായി കുറഞ്ഞു. രാജ്യത്തിനാവശ്യമായ മഴയുടെ 70 ശതമാനവും ലഭിക്കുന്നത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്നാണ് എന്നിരിക്കെ ആവശ്യത്തിന് മഴ ലഭിച്ചെന്ന വാര്‍ത്ത രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കും ആശ്വാസമേക്കും.