കന്യാസ്ത്രീക്കെതിരായ പി.സി.ജോർജിന്‍റെ മോശം പരാമർശത്തിൽ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഈ കമ്മിറ്റിയിൽ അംഗമായ പി.സി.ജോർജ് അന്വേഷണം നടക്കുമ്പോള്‍ മാറി നിൽക്കുന്നതാണ് കീഴ്വഴക്കം എന്നും സ്പീക്കര്‍ പറഞ്ഞു.  

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായ പി.സി.ജോർജിന്‍റെ മോശം പരാമർശത്തിൽ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഈ കമ്മിറ്റിയിൽ അംഗമായ പി.സി.ജോർജ് അന്വേഷണം നടക്കുമ്പോള്‍ മാറി നിൽക്കുന്നതാണ് കീഴ്വഴക്കം എന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം, പി.കെ.ശശിക്കെതിരായ പരാതിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വിവരമേ ഉള്ളൂവെന്നും സ്പീക്കർ തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രോസ്റ്റിറ്റ്യൂട്ട് എന്ന് പദപ്രയോഗം മാത്രം പിന്‍വലിക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കന്യാസ്ത്രീക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ആരെയും പേടിച്ചിട്ടല്ല ഇക്കാര്യങ്ങള്‍ തിരുത്തുന്നത്. വൈകാരികമായി പറഞ്ഞതിൽ ദുഃഖമുണ്ടെന്നതിനാലാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജിന്‍റെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയില്‍ വാ മൂടെടാ പിസി എന്ന തരത്തില്‍ കാംപയനടക്കമുള്ള പ്രതിഷേധവും നടന്നുവരുന്നുണ്ട്. വിവാദ പരാമര്‍ശത്തില്‍ നേരത്തെ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. ഈ മാസം 20ന് കമ്മീഷന് മുന്നില്‍ ഹാജരകണമെന്ന നിര്‍ദേശത്തിന് പിന്നാലെ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ് വീണ്ടും രംഗത്തെത്തിയിരുന്നു.