സഹകരണപ്രതിസന്ധി: നിയമസഭയില്‍ കേരളത്തിന്റെ പ്രതിഷേധം
തിരുവനന്തപുരം: സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നു. അസാധു നോട്ടുകള്‍ മാറാന്‍ ഇളവ് വേണമെന്ന പ്രമേയം നിയമസഭയില്‍ പാസാക്കും. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്ന് സഹകരണ മന്ത്രി എ സി മൊയ്‌തീന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. സഹകരണ സംഘങ്ങളിലുള്ളത് 1,27,720 കോടിയുടെ നിക്ഷേപമാണെന്ന് മന്ത്രി പ്രമേയത്തില്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യകളില്ലാത്തത് സഹകരണ ബാങ്കുകള്‍ ഉള്ളതിനാലാണ്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ആര്‍.ബി.ഐ കൂടി പങ്കാളിയാകുന്നുവെന്നും പ്രമേയത്തിലൂടെ മന്ത്രി കുറ്റപ്പെടുത്തി. ആദായനികുതി വകുപ്പിന് മറുപടി നല്‍കുന്നില്ലെന്നത് വ്യാജ പ്രചരണമാണ്. കെ വൈ സി ഏര്‍പ്പെടുത്താത്തത് ഇടപാടുകള്‍ പരിചയക്കാരായതിനാലെന്നും മന്ത്രി വിശദീകരിച്ചു.
സഹകരണ ബാങ്കുകള്‍ക്കെതിരെ നടപടി കേരളീയരെ അപമാനിക്കുന്നതിന് തുല്യമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കള്ളപ്പണത്തിന്റെ സംരക്ഷകരാണ് കേരളീയരെന്ന ആക്ഷേപം അപമാനകരമാണ്. കേന്ദ്രത്തിന്റേത് ഭരണഘടനാ വിരുദ്ധമായ നടപടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേടിഎം പേലോയെുള്ള ഇ-കൊമേഴ്‌സ് കമ്പനികളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സഹകരണമേഖലയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഏതു നടപടിക്കൊപ്പവും പ്രതിപക്ഷം നില്‍ക്കുമെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
നോട്ട് പിന്മാറ്റത്തില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി കരുതിയെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആദ്യദിവസം കഴിഞ്ഞപ്പോള്‍ ജനം കണ്ണുതുറന്ന് കാണാന്‍ തുടങ്ങിയെന്നും വി എസ് പറഞ്ഞു.