തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ ഇനി പുസ്തക കളിപ്പാട്ടവും. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി രാജ്യത്ത് ആദ്യമായി പ്രത്യേക പാഠപുസ്‌കതങ്ങള്‍ ഒരുക്കി സംസ്ഥാനസര്‍ക്കാര്‍ മാതൃകയാകുന്നു. എസ്‌സിഇആര്‍ടിയുടെ ചുമതലയില്‍ അച്ചടിച്ച പുസ്തകങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

വീടും കൂടും, കാക്കേം പൂച്ചേം, മഞ്ചാടി, കളിച്ചെപ്പ് എല്ലാം കുരുന്നുകളുടെ മനസിലേക്കെത്തുന്ന ആദ്യ ഓര്‍മ്മകളാണ്. കുഞ്ഞുമനസ്സുകള്‍ക്ക് പാഠങ്ങള്‍ വേഗത്തില്‍ മനപ്പാഠമാക്കാന്‍ ഇനി ഈ കൊച്ചു കൈപുസ്തകങ്ങള്‍ കൂട്ടിനുണ്ടാകും. ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്ക് വേണ്ടിയാണ് എട്ട് പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയിരിക്കുന്നത്. 

സംസ്ഥാനത്ത് 300ലധികം വരുന്ന സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കും. മൂന്ന് മുതല് 6 വയസ്സുവരെയുള്ള രോഗബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രീസ്‌കുള്‍ പുസ്തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. 

കുട്ടികള്‍ക്ക് മാത്രമല്ല, ഇത്തരം കുരുന്നുകളെ പഠിപ്പിക്കുന്ന അധ്യാപകരും ചിലതൊക്കെ പഠിച്ചിരിക്കണം. അതിനായി സ്‌പെഷ്യല് സ്‌കൂളിലേ അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങളും ഉണ്ട്. സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യവകുപ്പിനും ഒപ്പം ശിശു രോഗ വിദഗ്ധര്‍, മനശാസത്രഞ്ജര് തുടങ്ങി മെഡിക്കല്‍ സംഘത്തിന്റെ കൂടി സഹായത്തോടെയാണ് പ്രത്യേക പാഠപുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്നത്