കൊച്ചി: സൗജന്യ വിദ്യാഭ്യാസം ഉൾപ്പടെയുള്ള അവകാശങ്ങൾക്കായി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധം ശക്തമാക്കുന്നു.സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഈ മാസം 31 ന് നടക്കും.എറണാകുളത്തെ കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മയിൽ 100കണക്കിന് കുട്ടികളും,രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.

സമൂഹം അരികുകളിലേക്ക് മാറ്റി നിർത്തിയവർ,ഒടുവിൽ അവകാശങ്ങൾക്കായി അവർ നടുറോഡിലേക്കിറങ്ങി.
വിദ്യാഭ്യാസ ചിലവ് താങ്ങാനാകാതെ വന്നതോടെ കുട്ടികളിൽ ചിലർ പഠനം നിർത്തുകയാണ്. ഇത്തരം സ്കൂളുകളിൽ 5 കുട്ടികൾക്ക് വീതം ഓരോ അദ്ധ്യാപകർ വേണം. 

അതിനനുസരിച്ച് സഹായികളും. സ്കൂളുകളും ചിലത് ചിലവ് താങ്ങാനാകാതെ വന്നതോടെ അടച്ച് പൂട്ടലിന്‍റെ വക്കിലാണ്. തുച്ഛമെങ്കിലും സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന തുകപോലും തദ്ദേശഭരണസ്ഥാപനങ്ങൾ മുട്ടാപ്പോക്ക് കാരണങ്ങൾ പറഞ്ഞ് നിഷേധിക്കുന്നതായി ഇവർ പറയുന്നു. 

ഈ സാഹചര്യത്തിലാണ് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും കൊണ്ട് ഇവർ സമരത്തിനിറങ്ങിയത്.