കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെസി അബുവിന്റെ വിവാദപ്രസംഗത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെസി അബു വ്യക്തമാക്കി.ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആദം മുല്‍സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു മുസ്ലീം സംഘടനാനേതാവിന്‍റെ അഭിപ്രായമെന്ന നിലക്ക് അബു പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. 

ബേപ്പൂരില്‍ ആദം മുല്‍സി ജയിച്ചാല്‍ ഒരു മുസ്ലീം എംഎല്‍എയെ കിട്ടുമെന്നും,അങ്ങനെയെങ്കില്‍ തോല്‍ക്കുന്ന ഇടത് സ്ഥനാര്‍ത്ഥിയായ വികെസി മമ്മദ്കോയക്ക് മുസ്ലീം മേയറായി തന്നെ തുടരാമെന്നും ഒരു നേതാവ് പറഞ്ഞതായാണ് അബു പ്രസംഗിച്ചത്. ഇതെത്തുടര്‍ന്ന് കെസി അബുവിനെതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയെ കുറിച്ച് നല്ലളം പോലീസ് അന്വേഷണം തുടങ്ങി. 

പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോയും പരിശോധിച്ച ശേഷമാകും നടപടിയിലേക്ക് നീങ്ങുക. തെരഞ്ഞെടുപ്പ് കമ്മീഷനും യുവമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം അബുവിന്‍റെ പ്രസംഗത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. 

സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കിയപ്രസംഗം നടത്തിയ അബുവിനെ താക്കീത് ചെയ്യണമെന്ന് ഒരു വിഭാഗം കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായി തോന്നിയിട്ടില്ലെന്നും അതിനാല്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ കെസി അബു പ്രതികരിച്ചത് .