വിഴിഞ്ഞത്ത് കണവയും കൊഴിയാളയും ചാകര
ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടെ എത്തിയവർ വിഴിഞ്ഞത്ത് വൻതോതിൽ മീൻ ലഭിക്കുന്നതറിഞ്ഞ് തുറമുഖത്തേയ്ക്ക് ഓടിയെത്തി. വന്നവരെല്ലാം കൈ നിറയെ മീനുമായാണ് മടങ്ങിയത്.
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മീൻ വാങ്ങാൻ രാത്രിയിലും വൻ തിരക്ക്. കണവയുടെയും കൊഴിയാളയുടെയും വൻ വേലിയേറ്റമായിരുന്നു ഇന്നലെ വിഴിഞ്ഞെ തുറമുഖത്ത് സംഭവിച്ചത്. ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടെ എത്തിയവർ വിഴിഞ്ഞത്ത് വൻതോതിൽ മീൻ ലഭിക്കുന്നതറിഞ്ഞ് തുറമുഖത്തേയ്ക്ക് ഓടിയെത്തി. വന്നവരെല്ലാം കൈ നിറയെ മീനുമായാണ് മടങ്ങിയത്. കയറ്റുമതിയിൽ ഏറെ ആവശ്യക്കാരുള്ള മത്സ്യമാണ് വലയിൽ കുടുങ്ങിയത്.
കടലിൽ പോയി മടങ്ങിയ വള്ളങ്ങളിലെല്ലാം നിറയെ കൊഴിയാളയും കണവയുമായിരുന്നു. സീസൺ അവസാനിച്ചെങ്കിലും ഇന്നലെ അഭൂതപൂർവ്വ തിരക്കായിരുന്നു അനുഭവപ്പെട്ടത്. രാത്രി ഏഴു മണിയോടെയായിട്ടും തീരത്ത് തിരക്ക് ഒഴിഞ്ഞിരുന്നില്ല. നഗരത്തിൽ ഓണാഘോഷമില്ലാത്തതിനാൽ അവധി ആഘോഷിക്കാൻ കോവളത്തേക്ക് എത്തിയവരാണ് വിഴിഞ്ഞവും സന്ദർശനത്തിന് എത്തുന്നത് ഇന്നലെ വരുന്ന വള്ളങ്ങളിലെല്ലാം മീൻ ലഭിക്കുന്നതറിഞ്ഞ് രാത്രി വൈകിയും തീരത്ത് വൻ ജനക്കൂട്ടമായിരുന്നു.