അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് പൊലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കി. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുന്നതായ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടത്.

അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് പൊലീസ് കമ്മീഷണറെ കൊണ്ട് പ്രസ്താവന ഇറക്കി. മജിസ്ട്രേറ്റ് വേണുഗോപാലന്‍ നായരുടെ മൊഴി എടുത്തതായി തനിക്ക് അറിവില്ല. അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ വന്നപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണ് സിപിഎം എന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് വേണുഗോപാലന്‍ നായരുടെ മരണമൊഴി. മുട്ടടയിലെ സഹോദരൻറെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലൻ നായർ ഒരു ഓട്ടോയിൽ സെക്രട്ടേറിയറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. കത്തിക്കാൻ ഉപയോഗിച്ച് മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.