ശ്രീജിത്തിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. 

കൊച്ചി: ആളുമാറി കസ്റ്റഡിയിലെടുത്ത പോലീസ് മര്‍ദ്ദിച്ചു കൊന്ന വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് എറണാകുളം ജില്ലാ കളക്ടര്‍ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. 

റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്‍റായാണ് അഖിലയെ നിയമിച്ചിരിക്കുന്നത്. ശ്രീജിത്തിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. 

ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്‍റെ അമ്മ ശ്യാമളയും പറഞ്ഞു. എന്നാല്‍ ശ്രീജിത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല, മുഖ്യമന്ത്രി വീട്ടിലേക്ക് വരാത്തതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു.