യുവതീപ്രവേശത്തെ എതിർക്കുന്ന തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണ് ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. സന്നിധാനത്ത് പൊലീസിനെ സഹായിക്കുകയാണ് ചെയ്തത്. സ്ഥിതി ശാന്തമാക്കാനാണ് ഇടപെട്ടത്. പ്രശ്നം ഇല്ലാതാക്കാനാണ് പതിനെട്ടാം പടിക്കെട്ടുകളിൽ നിന്ന് ആഹ്വാനം ചെയ്തതെന്നും വത്സൻ തില്ലങ്കേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

പമ്പ: യുവതീപ്രവേശത്തെ എതിർക്കുന്ന തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണ് ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. ശബരിമലയിലെ പ്രതിഷേധത്തിനിടയിൽ സന്നിധാനത്ത് പൊലീസിനെ സഹായിക്കുകയാണ് ചെയ്തതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. സ്ഥിതി ശാന്തമാക്കാനാണ് ഇടപെട്ടതെന്നും ആർഎസ്എസ് നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഭക്തരുടെ തിരിച്ചറിയൽ കാർഡ് പൊലീസല്ലാതെ മറ്റുള്ളവർ പരിശോധിക്കുന്നത് തെറ്റാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. പ്രശ്നം ഇല്ലാതാക്കാനാണ് പതിനെട്ടാം പടിക്കെട്ടുകളിൽ നിന്ന് ആഹ്വാനം ചെയ്ത്. ആഹ്വാനം നൽകിയത് പൊലീസിന്‍റെ മൈക്കിലൂടെയാണോയെന്നറിയില്ലെന്നും പ്രവർത്തകർ തന്ന മൈക്കാണ് ഉപയോഗിച്ചതെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തി പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു. പൊലീസ് മൈക്കിലൂടെയും വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി. പതിനെട്ടാം പടി പ്രസംഗത്തിന് വേദിയാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയർന്നത്.