എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. 30ന് ഉച്ചക്ക് ഒന്നരയ്‍ക്കു വീണ്ടും പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാതൃകാ പരീക്ഷയിലെ ചോദ്യങ്ങളും എസ്എസ്എല്‍സി ചോദ്യങ്ങളും തമ്മില്‍ സമാനതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ചോദ്യം തയ്യാറാക്കിയ അധ്യാപകന് മലപ്പുറത്തെ സ്ഥാപനവുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുത്തത്.
-
 വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിച്ച പരീക്ഷയെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണെന്ന പരീക്ഷാ വകുപ്പിലെ ജോയിന്റെ കമ്മിഷണറുടെ റിപ്പോര്‍ട്ട്. മലപ്പുറം അരീക്കോടുള്ള മെറിറ്റ് എന്നറിയപ്പെടുന്ന മലബാര്‍ എജുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ മാതൃകാ കണക്ക് പരീക്ഷയിലെ 13 സമാന ചോദ്യങ്ങളാണ് എസ്എസ്എല്‍സി പരീക്ഷക്കും വന്നത്. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം പരീക്ഷ റദ്ദാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിലെ ഒരധ്യാപകന്‍ മലപ്പുറത്തെ സ്ഥാപനത്തില്‍ ഗസ്റ്റ് ലക്ചറായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ എസ്എസ്എല്‍സി ചോദ്യം നേരത്തെ തന്നെ സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയതാകാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ചോദ്യം പകര്‍ത്തി എസ്എസ്എല്‍സിക്ക് നല്‍കിയതുമാകാം. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ വിശദമായ അന്വേഷണത്തിന് ശേഷം അധ്യാപകനെതിരെ നടപടി ഉണ്ടാകും. കഴിഞ്ഞ വര്‍ഷം മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കണക്കില്‍ എ പ്ലസ് കിട്ടിയപ്പോള്‍ ഈ അധ്യാപകന് അവിടെ സ്വീകരണം നല്‍കിയതായും വിദ്യാഭ്യാസവകുപ്പിന് വിവരം ലഭിച്ചു. പുതിയ പരീക്ഷക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ അഞ്ചംഗ പുതിയ ക്വസ്റ്റ്യന്‍ ബോര്‍ഡ് രൂപീകരിച്ചു.