സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. ആകെ പരീകഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനത്തിന്റെ കുറവാണ്. 98.57 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനമെങ്കിലും സേ പരീക്ഷയുടെ ഫലം കൂടി പുറത്തുവന്നപ്പോള്‍ അത് 99.16 ശതമാനമായിരുന്നു. ഇക്കുറിയും സേ പരീക്ഷകൂടി കഴിയുമ്പോള്‍ വിജയ ശതമാനത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായേക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പികെ മൊഹന്ദിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാ ബോര്‍ഡ് തീരുമാനമനുസരിച്ച് ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടില്ല. 22,879 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. കുറവ് ഇടുക്കിജില്ലയിലുമാണ്. 1207 സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. രണ്ട് 23 മുതല്‍ 27 വരെയാണ് സേ പരീക്ഷ. രണ്ട് വിഷയത്തില്‍ വരെ ഉപരിപഠനത്തിന് അര്‍ഹത നേടാത്തവര്‍ക്ക് സേ പരീക്ഷ എഴുതാം. ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മെയ് അവസാനവാരം പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കും.

പരീക്ഷാഫലമറിയാന്‍ വിപുലമായി സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
http://www.results.itschool.gov.in,
http://keralaresults.nic.in,
http://result.kerala.gov.in
തുടങ്ങിയ വെബ്സൈറ്റുകളില്‍ ലഭിക്കും. ഐടി അറ്റ് സ്കൂളിന്റെ മൊബൈല്‍ ആപ് 'സഫലം 2016' വഴിയും ഫലം അറിയാം. ഐടി അറ്റ് സ്കൂളിന്റെ 0484 6636966 എന്ന നമ്പറില്‍ വിളിച്ചാലും ഫലമറിയാം.

4,74,289 പേരാണ് ഇത്തവണ റെഗുലര്‍ സ്കീമില്‍ പരീക്ഷയെഴുതിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 83,315 വിദ്യാര്‍ത്ഥികളായിരുന്നു മലപ്പുറത്ത് പരീക്ഷയെഴുതിയത്. 12,451 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. മലപ്പുറം ജില്ലയിലെ പികെഎംഎം എച്ച്എസിലും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. പികെഎംഎം എച്ച്എസില്‍ 2347 കുട്ടികളും പട്ടം സെന്റ് മേരീസ് എച്ച്എസ്എസില്‍ 1647 കുട്ടികളുമാണ് പരീക്ഷയെഴുതിയത്.