കോഴിക്കോട്: പതിറ്റാണ്ടിലേറെയായി തരിശായി കിടന്ന താമരശേരി ചെമ്പ്രയിലെ പാടങ്ങളില്‍ ഇനി കാറ്റിന്റെ താളത്തിനൊപ്പം പൊന്‍ കതിരുകള്‍ ആടി തിമിര്‍ക്കും. ഞാറ്റു പാട്ടിന്റെ താളത്തില്‍ ചെമ്പ്ര പാടത്ത് നടന്ന ഞാറു നടല്‍ നാടിന്റെ ആഘോഷമായി. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് രണ്ടര ഏക്കറോളം വയലില്‍ നെല്‍കൃഷിയിറക്കിയത്. താമരശ്ശേരി കൃഷിഭവന്‍ നെല്‍വിത്തുകളും വളവും നല്‍കി പദ്ധതിയ്‌ക്ക് പിന്തുണ നല്‍കി.

പറൂക്കാക്കില്‍ മാമൂട്ടിഹാജി,കല്ലടപ്പൊയില്‍ അബൂബക്കര്‍കുട്ടിഹാജി, അബദുറഹിമാന്‍കുട്ടിഹാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള വയലുകളിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നെല്‍ കൃഷി പരീക്ഷണങ്ങളുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. 12 വര്‍ഷത്തോളമായി തരിശായി കിടന്ന പാടം ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഉഴുതുമറിച്ച് നിലമൊരുക്കുകയും വയലില്‍ ഞാറ് മുളപ്പിച്ചെടുക്കുകയുമായിരുന്നു. അമ്പോതാളം ട്രസ്റ്റ് അംഗങ്ങളും വിദ്യാര്‍ഥികളും നാട്ടുകാരും വയലില്‍ ഇറങ്ങി ഞാറു നടല്‍ ജനകീയമാക്കി. ചെമ്പ്ര ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളും ഞാറുനടീലിന്റെ ഭാഗമായി. കേരളാ കര്‍ഷകത്തൊഴിലാളി സംസ്ഥാനകമ്മറ്റി അംഗം ആര്‍ പി ഭാസ്‌ക്കരന്‍ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു.