ദിലീപിനെ തിരിച്ചെടുത്ത് വെട്ടിലായ അമ്മ,  മുഖ്യാതിഥി വിവാദത്തിൽ  മോഹൻലാലിന് സർക്കാർ പിന്തുണ കിട്ടിയത് വലിയ നേട്ടമായാണ് കാണുന്നത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വലിയ വിവാദങ്ങൾക്കൊടുവിൽ നടൻ മോഹൻലാൽ പുരസ്കാരദാനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. എതിർപ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സർക്കാർ മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നത്.

ജൂറി അംഗം ഡോക്ടർ ബിജുവും ചലച്ചിത്ര അക്കാദമി  ജനറൽ കൗൺസിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്ക്കാരിക പ്രവർത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ പിന്തുണക്കുന്നതായിരുന്നു ഒരു കാരണം. അവാർഡ് ദാനചടങ്ങിൽ താരങ്ങൾ വേണ്ടെന്നുള്ളത് രണ്ടാമത്തെ കാരണം. എന്നാൽ എതി‍ർപ്പുകൾ മോഹൻലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണെന്നായിരുന്നു സർക്കാർ നിലപാട്.  

സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അക്കാദമി ജനറൽ കൗൺസിൽ അംഗം സിഎസ് വെങ്കിടേശ്വരൻ രാജിവെച്ചു. ഡോക്ടർ ബിജു ചടങ്ങ് ബഹിഷ്ക്കരിക്കും. അക്കാ‍ദമി ജനറൽ കൗൺസിലിലെ ചില അംഗങ്ങളും വിട്ടുനിൽക്കാനാണ് സാധ്യത. ദിലീപിനെ തിരിച്ചെടുത്ത് വെട്ടിലായ അമ്മ,  മുഖ്യാതിഥി വിവാദത്തിൽ  മോഹൻലാലിന് സർക്കാർ പിന്തുണ കിട്ടിയത് വലിയ നേട്ടമായാണ് കാണുന്നത്.