ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി. ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം
കൊച്ചി: ശബരിമല സ്ത്രീപ്രവേശനകാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഇടപെടാനാകില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിവ്യൂ ഹർജിയിൽ തീരുമാനമാകുംവരെ സംസ്ഥാന സർക്കാരിന് നോക്കി നിൽക്കാനാകില്ല. ക്രമസമാധാന പ്രശ്നങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടായാൽ ഇടപെടുന്നതിനാണ് രാജ്യത്ത് നിയമങ്ങളുളളത്. സുപ്രീം കോടതി വിധി ആയതിനാൽത്തന്നെ ഉത്തരവ് നടപ്പാക്കുന്നത് തടയാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാർ നടപടികളെ പിന്തുണച്ച് ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സ്വകാര്യ ഹർജി പിൻവലിച്ചു.
