തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.വിവരാവകാശ കമ്മീഷണര്‍മാരുടെ അഞ്ച് ഒഴിവ് നികത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ കമ്മീഷണര്‍മാരുടെ പട്ടിക തയ്യാറാക്കിയ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ് നിയമനത്തിന് തിരിച്ചടിയായത്.

വിവരാവകാശ കമ്മീഷണര്‍മാരുടെ അഞ്ച് ഒഴിവുകള്‍ അടിയന്തിരമായി നികത്തിയില്ലെങ്കില്‍ കമ്മീഷന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുമെന്ന് വ്യക്തമാക്കി സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ ചീഫ് സെക്രട്ടറി എം എസ് വിജയാനന്ദിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രാഷ്‌ട്രീയപരിഗണനകളുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍മാരുടെ പട്ടിക തയ്യാരാക്കിയതാണ് നിയമനത്തിന് തിരിച്ചടിയായത്.

നടപടിക്കെതിരെ വിവരാവകാശപ്രവര്‍ത്തകരും ഇപ്പോഴത്തെ സര്‍ക്കാരും ഹൈക്കോതിയിലെത്തി.കമ്മീഷണര്‍മാരുടെ പട്ടിക താല്‍ക്കാലികമായി കോടതി റദ്ദാക്കുകയും ചെയ്തു.കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായേ ഇനി കമ്മീഷണര്‍മാരുടെ നിയമനം നടക്കൂ. അപ്പീലുകള്‍ ഉള്‍പ്പെടെ 12,637 ഹര്‍ജികള്‍ നിലവില്‍ വിവരാവകാശ കമ്മീഷനില്‍ തീര്‍പ്പാകാതെ കിടക്കുകയാണെന്നാണ് സൂചന.