Asianet News MalayalamAsianet News Malayalam

സന്നിധാനത്തെ കൂട്ട അറസ്റ്റ്: സംസ്ഥാന വ്യാപക പ്രതിഷേധം, മണിയാര്‍ ക്യാംപിന് മുന്നിലും സമരം

ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും ഉപരോധസമരം. 

statewide protest after unexpected drama in sabarimala
Author
Kerala, First Published Nov 19, 2018, 4:56 AM IST


തിരുവനന്തപുരം: ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം.  ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും  നാപജപ സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു. രാവിലെ നാല് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

സ്ഥലത്ത് കനത്ത പൊലിസ് വിന്യാസമുണ്ട്. പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ രാവിലെ അഞ്ച് മണിക്കും പ്രതിഷേധം തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. 

അതേസമയം അറസ്റ്റിലായവരെ റാന്നിയിലെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി. ഈ ക്യാംപിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്.  മലപ്പുറം അങ്ങാടിപ്പുറത്ത് ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. കോഴിക്കോട്- പാലക്കാട് ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനു മുന്നിലാണ് പ്രതിഷേധം.

statewide protest after unexpected drama in sabarimala

ആറന്‍മുളയില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വസതിക്ക് മുന്നിലും പ്രതിഷേധം . വീട് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് വീടിന് മുന്നില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയത്. ഇവിടെ പുലരുമ്പോഴും പ്രതിഷേധം  അവസാനിച്ചിട്ടില്ല.

ആറന്‍മുള പൊലിസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ചവരാണ് ഇപ്പോള്‍ ഇവിടെ പ്രതിഷേധിക്കുന്നത്. സ്റ്റേഷന് സമീപമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വീട്. നേരത്തെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.


രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്‍റെ നിലപാട്. എന്നാല്‍ നട അടച്ചതിനു ശേഷവും ആളുകള്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെ പ്രതിഷേധം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. 

statewide protest after unexpected drama in sabarimala

എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. 

statewide protest after unexpected drama in sabarimala

പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ വീണ്ടും ഇവര്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ പൊലിസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. 

statewide protest after unexpected drama in sabarimala

പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്തുവെന്നാണ് പൊലിസ് വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീര്‍ത്ഥാടകര്‍ക്ക് എതിരല്ലെന്നും എസ്‌പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios