ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു സമൂഹത്തിന്റെ വിവിധ മേഖലകളിൽ കയ്യൊപ്പ് തെളിയിച്ച അഞ്ച് പേര്‍ക്കാണ് പുരസ്കാരം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കയ്യൊപ്പ് തെളിയിച്ച അഞ്ച് പേര്‍ക്കാണ് ഇത്തവണ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്കാരം സമ്മാനിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമര്‍പ്പണം.

കായിക മേഖലയിലെ പുരസ്കാരം പിയു ചിത്ര ഏറ്റുവാങ്ങി. ശാസ്ത്ര-സാങ്കേതിര മേഖലയിലെ പുരസ്കാരം ബിന്ദു സുനില്‍കുമാര്‍ ഏറ്റുവാങ്ങി. സംഗീത രംഗത്തെ പുരസ്കാരം പ്രിദ ചാലക്കുടിക്ക് നല്‍കി. കാര്‍ഷിക മേഖലയിലെ പുരസ്കാരം ജ്യോതി പ്രകാശ് ഏറ്റുവാങ്ങി. ഇവരില്‍ ഒരാളെ സ്ത്രീ 2018 പുരസ്കാര ജേതാവായി തെരഞ്ഞെടുക്കും. 

രണ്ട് നൂറ്റാണ്ടിന്റെ സ്ത്രീമുന്നേറ്റ ചരിത്രം പറയുന്ന ദൃശ്യാവിഷ്കാരമാണ് ചടങ്ങിനെ വര്‍ണാഭമാക്കുന്നത്. പുരാവ‍ത്തം ചരിത്രം കഥാപാത്രങ്ങൾ അഞ്ജലി സമകാലികം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായി കരുത്തരായ സ്ത്രീ ജീവിതങ്ങൾ അരങ്ങിലെത്തും. പങ്കെടുക്കാൻ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.

വിജയികളെ കുറിച്ച്

സ്കൂൾ അത്‍ലറ്റിക്സിൽ നിന്ന് രാജ്യാന്തര വേദിയിലേക്ക് ഉയർന്ന യുവ പ്രതിഭയാണ് പി യു ചിത്ര. ഇല്ലായ്മകളിൽ നിന്ന് പടപൊരുതി നേടിയ ചിത്രയുടെ വിജയങ്ങള്‍ക്ക് സുവര്‍ണ നിളക്കമുണ്ട്. ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം അംഗമായ പിഎസ് ജീന, ലോഗ് ജന്പ് താരം വീ നീന എന്നിവരെ പിന്തള്ളിയാണ് ചിത്ര പുരസ്കാരം സ്വന്തമാക്കിയത്. 

കേരളത്തിലെ 2000ത്തോളം വരുന്ന നാടൻപാട്ട് കലാകാരിൽ വ്യത്യസ്തമായ ശബ്ദത്തിനുടമയായാണ് സംഗീത വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയ പ്രസീദ ചാലക്കുടി. നാടൻ കലകളിൽ ഗവേഷകയായ പ്രസീദ തനത് സംഗീതത്തിന്റെ പ്രയോക്താവ് കൂടിയാണ്. കേരളത്തിലും പുറത്തുമായിനിരവധി സംഗീത പരിപാടികൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലും ചലച്ചിത്ര പിന്നണിഗാന രംഗത്തും കഴിവ് തെളിയിച്ച ഗായിക ഗായത്രി അശോകന്‍, കർണാടക സംഗീതത്തിലൂടെ കേരള തമിഴ്നാട് കർണാടക സർക്കാരുകളുടേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ എൻ ജെ നന്ദിനി എന്നിവരെയാണ് പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്. 

കൃഷി വിഭാഗത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന നെൽകർഷകയാണ് ജ്യോതി പ്രകാശ്. നൂതന ആശയങ്ങളിലൂടെ കൃഷിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ജ്യോതി പ്രകാശ് കാര്‍ഷിക അഭിവൃദ്ധിയ്ക്കായി തന്‍റെ ജീവിതംതന്നെ ഉഴിഞ്ഞു വച്ച വനിതയാണ്. സമ്മിശ്ര കൃഷിരീതിയിലൂടെ ശ്രദ്ധേയയായ ഷൈല ബഷീർ, മത്സ്യ കൃഷി രംഗത്ത് കേരളത്തിൽ ഏറ്റവും ശ്രദ്ധേയയായ സൗമ്യ ബിനോയ് എന്നിവരാണ് ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന സ്ത്രീ രത്നങ്ങള്‍. 

പാവപ്പെട്ടവന്റെ വിശപ്പടക്കുന്നതിനു വേണ്ടി തന്റെ ഗവേഷണം സമർപ്പിച്ച ശാസ്ത്രജ്ഞ ബിന്ദു സുനില്‍കുമാറിനാണ് ശാസ്ത്ര സാങ്കേതിക വിഭാഗതത്തില്‍നിന്നുള്ള 2018ലെ ഏഷ്യാനെറ്റ് സ്ത്രീ ശക്തി പുരസ്കാരം . പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങളും രോഗങ്ങളും തടയാൻ സഹായിക്കുന്ന വിഷയത്തിലാണ് സ്വീഡനിലെ പ്രമുഖ സർവകലാശാലയിൽ നിന്ന് ബിന്ദു പിഎച്ച്ഡി നേടിയത്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്ന് ഇറാസ്മസ് സ്കോളർഷിപ്പ് നേടിയാണ് ബിന്ദു സ്വീഡനിലെത്തിയത്. 

ബിന്ദുവിന് പുറമെ നിലവിൽ മൈക്രോസോഫ്റ്റിൽ ഓർഡിയൻസ് ഇവാൻജലിസ്റ്റായ ടെക് ലോകത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വനിതാ രത്നം ആനി മാത്യു, വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലിംഗനീതി ലക്ഷ്യമിട്ട് തുടങ്ങിയ സംഘടനയായ പെഹിയ ഗ്രൂപ്പ് എന്നിവരും അവാര്‍ഡ് പരിഗണനാ പട്ടികയില്‍ ഇടംനേടിയത്. കോളേജ് വിദ്യാർത്ഥിനികളായ എന്‍ഫാ റോസ് ജോര്‍ജ്, ശ്രീപ്രിയ രാധാകൃഷ്ണന്‍ എന്നിവരാണ് പെഹിയ ഗ്രൂപ്പിന് പിന്നില്‍.