ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുള്ള ക്യാംപെയ്ന്‍  ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

ദില്ലി: ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുള്ള ക്യാംപെയ്ന്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ജാതി വിവേചനം ഇല്ലാതാക്കാന്‍ ഇത്തരം രീതികള്‍ അല്ലാ വേണ്ടത് അതിന് സ്വഭാവിക നടപടികള്‍ വേണം. അല്ലാതെ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കാന്‍ ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകമല്ല വേണ്ടതെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ദില്ലിയില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഭാഗവത്.

ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരോട് സംസാരിക്കണമെന്ന പ്രചരണം, അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിലാണ് ബിജെപി നടപ്പിലാക്കാന്‍ തുടങ്ങിയത്. സംയുക്ത ഭോജനം എന്ന കാര്യത്തെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസ് പിന്തുണച്ചിരുന്നു. എന്നാല്‍ യു.പിയിലെ ബി.ജെ.പി മന്ത്രി സുരേഷ് റാണ ഇത്തരമൊരു ചടങ്ങിന് സ്വന്തം ഭക്ഷണവും വെള്ളവുമായി എത്തിയത് വിവാദത്തിന് വഴിവെച്ചുവെന്നും ഭാഗവത് പറഞ്ഞു.

ദളിതന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ടുമാത്രം ദളിതനോടുള്ള വിവേചനം ഇല്ലാതാക്കന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഉമാഭാരതിയും വ്യക്തമാക്കിയിരുന്നു.