കൊച്ചി: കൊച്ചിക്കാര്‍ക്ക് നേരെ ചൊവ്വെ നടക്കാന്‍ കെ എം ആര്‍ എല്‍ വഴിയൊരുക്കുന്നു. പനമ്പള്ളി നഗറില്‍ തയ്യാറാക്കിയ സ്‌ട്രീറ്റ് സ്‌കേപ്പ് വാക്‌ വേ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

കൊച്ചിയുടെ തിരക്കില്‍ അല്പം ശ്വാസം വിടാന്‍ ഒരിടം എന്ന നിലയിലാണ് സ്‌ട്രീറ്റ് സ്‌കേപ്പ് വാക്ക് വേ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. നെഞ്ചു വിരിച്ച് നടക്കാം, പാട്ടുംപാടി സൈക്കിള്‍ ചവിട്ടാം, പിറകില്‍ വന്ന് വാഹനങ്ങള്‍ ഹോണ്‍ അടിക്കില്ല. കൊച്ചി പനമ്പള്ളി നഗറിലെ ഷിഹാബ് തങ്ങള്‍ റോഡിലാണ് കെ എം ആര്‍ എല്ലിന്റെ പുതിയ വാക് വേയും സൈക്കിളിംഗ് പാത്തുമായ സ്‌ട്രീറ്റ് സ്‌കേപ്പ്.

750 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലുമാണ് സ്ട്രീറ്റ് സ്‌കേപ്പ്. നടന്ന് തളര്‍ന്നാല്‍ കാറ്റുകൊള്ളാന്‍ ചാരു ബഞ്ചുകളും ഒരു വശത്ത് ഉണ്ട്.

കൊച്ചിയില്‍ നോണ്‍ മോട്ടോറൈസ്ഡ് ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് സ്ട്രീറ്റ് സ്‌കേപ്പ്. പദ്ധതി വിജയകരമായാല്‍ മറ്റു സ്ഥലങ്ങളിലും ഇതുകൊണ്ടുവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.