ആലപ്പുഴ ജില്ലയിലെ തകഴി, രാമങ്കരി, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് താറാവുകളില്‍ എച്ച് 5 എന്‍ 8 വൈറസ് ബാധിച്ചുണ്ടാകുന്ന പക്ഷിപ്പനി സ്ഥിരീകിരിച്ചിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ പ്രത്യേകമായി കൊല്ലാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിനായി 20 പ്രത്യേക സംഘങ്ങളെ ജില്ലയില്‍ നിയോഗിക്കും. പക്ഷിപ്പനി പടരാതിരിക്കാന്‍ കര്‍ഷകരോട് പത്ത് ദിവസത്തേക്ക് താറാവുകളെ കടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പൊലീസിന്റെ സഹായത്തോടെ നിരീക്ഷിക്കും.

പക്ഷിപ്പനി കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ആശങ്കവേണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പലയിടങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിരോധ മരുന്നുകള്‍ കിട്ടുന്നില്ലെന്ന പരാതി കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നു.