പ്രത്യേക സാമ്പത്തിക മേഖലയായ ടെക്നോപാര്‍ക്കില്‍ കയറ്റിറക്ക് തൊഴിലാളികള്‍, സാധനങ്ങള്‍ ഇറക്കുന്നതിനായി കൊള്ള വില വാങ്ങുകയാണെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സ്റ്റാര്‍ട്അപ് കമ്പനി ഉടമകള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ കേസര ഇറക്കാന്‍ യൂണിയനുകള്‍ ആവശ്യപ്പെട്ടത് ഒന്നിന് 70 രൂപ എന്ന നിരക്കിലായിരുന്നു. 

അമിതമായ പണം നല്‍കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ടായി. വാര്‍ത്ത പുറത്തു വന്നതിന് പിറകെ ടെക്നോ പാര്‍ക്ക് സിഇഒ അടിയന്തര യോഗം വിളിച്ചുകൂട്ടി. കമ്പനി ഉടമകള്‍, യൂണിയന്‍ പ്രതിനിധികള്‍, ലേബര്‍ ഓഫീസര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത്. ഈ യോഗത്തിലാണ് നോക്കുകൂലി അവസാനിപ്പിക്കാന്‍ കര്‍ശന നടടി ഉറപ്പ് നല്‍കുന്നത്. ലേബര്‍ ഓഫീസര്‍ അംഗീകരിച്ച തുക മാത്രമാകും ഇനി ഫേസ് 3ലും യൂണിയനുകള്‍ക്ക് നല്‍കുക. ലേബര്‍ കാര്‍ഡ് ഇല്ലാത്ത തൊഴിലാളികളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. കൂടാതെ ടെക്നോപാര്‍ക്കിലെ സുരക്ഷ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.