ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക.
ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് ഗംഗാ നദിക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. റിട്ടയേർഡ് ജസ്റ്റിസ് ഗിരിധാർ മാളവ്യയാണ് സമിതി തലവൻ. കർശന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. ഇതോടെ ഗംഗയെ മലിനമാക്കുന്നത് ഏഴ് വർഷം തടവുശിക്ഷ ലഭിക്കുന്ന മോഷണം, വഞ്ചന, പരിക്കേൽപിക്കൽ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറും.
ഏപ്രിലിലാണ് ജലവിഭവ മന്ത്രാലയത്തിന് നിയമത്തിൻറെ കരട് രേഖ സമർപ്പിച്ചത്.ബില്ലിൽ മറ്റൊരു വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ കേന്ദ്രം തേടിയിരുന്നു. അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പായി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്യും.
