ആലപ്പാട് ഖനനം പൂർണ്ണമായി നിര്‍ത്തണം; ആവശ്യം ആവര്‍ത്തിച്ച് സമരസമിതി
യോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് എംഎൽഎ ആർ രാമചന്ദ്രൻ യോഗത്തിന് ശേഷം വ്യക്തമാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു
ആലപ്പാട്: ഖനനം പൂർണ്ണമായും നിർത്തിയാൽ സമരം നിർത്താമെന്ന് ആവര്‍ത്തിച്ച് ആലപ്പാട് സമരസമിതി. കരുനാഗപ്പള്ളി എംഎൽഎ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലും സമരക്കാര്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചു.
യോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് എംഎൽഎ ആർ രാമചന്ദ്രൻ യോഗത്തിന് ശേഷം വ്യക്തമാക്കി. മുഖ്യമന്ത്രിയുൾപ്പടെയുള്ളവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കാന്‍ ശ്രമിക്കുമെന്നും എം എല്‍ എ പറഞ്ഞു.
ഖനനം പൂര്‍ണ്ണമായും നിര്‍ത്താനാവില്ലെന്നും സീ വാഷ് മാത്രം നിര്‍ത്താമെന്നുമായിരുന്നു സര്‍ക്കാര്‍ സമരസമിതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഖനനം നിര്‍ത്തണമെന്ന ഉറച്ച് നിലപാട് തുടരുകയാണ് അലപ്പാട് സമരമസമിതി. ഖനനം നിര്‍ത്തില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജനും വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് എം എല്‍ എ മുന്നിട്ടിറങ്ങിയത്.
അതേസമയം മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം ആലപ്പാട് സന്ദർശിച്ച് പ്രശ്ന പരിഹാരത്തിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും ആലപ്പാട് സമരസമിതി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം ആലപ്പാട് സന്ദർശിച്ച് പ്രശ്നപരിഹാരത്തിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും സമരസമിതി നേതാവ് അരുൺ പറഞ്ഞു
ആലപ്പാട്ടെ കരിമണൽ ഖനനം പൂർണ്ണമായും നിർത്തേണ്ടതില്ലെന്ന് നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേത്. ഖനനം നിർത്തണമെന്ന വിഎസ് അച്യുതാനന്ദന്‍റെ ആവശ്യവും പാർട്ടി തള്ളിയിരുന്നു. വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരും വരെ ഖനനം നിർത്തണമെന്നായിരുന്നു വിഎസ് ആവശ്യപ്പെട്ടത്. വ്യവസായസ്ഥാപനങ്ങളുടെ നിലനില്‍പിനാണ് സർക്കാറും സിപിഎമ്മും മുൻഗണന നൽകുന്നത്.
ഖനനം നിർത്തിയാൽ ഐആർഇ പൂട്ടേണ്ടിവരുന്ന സ്ഥിതിയാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അതേസമയം പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും സമരം നിർത്താൻ ചർച്ചകൾ തുടരണമെന്നും സിപിഎം സെക്രട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.