ജാതിപ്പേര് വിളിച്ച് അധിഷേപിച്ചെന്നാരോപണം; വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോളേജ് അധികൃതരുടേയും സഹപാഠികളുടെയും അധിക്ഷേപമാണ് കാരണമെന്ന് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരിൽ താമസിച്ചപ്പോഴായിരുന്നു ആത്മഹത്യാശ്രമം. ഹോട്ടൽ കെട്ടിടത്തിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടി താഴേക്ക് ചാടിയത്. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച പെൺകുട്ടിയെ കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തമ്പാനൂർ അരിസ്റ്റോ ജംഗക്ഷനിലെ ഐഎംപിഎസ് എന്ന സ്ഥാപനത്തിലാണ് വിദ്യാർത്ഥിനി പഠിക്കുന്നത്. കോളേജ് അധികൃതരും സഹപാഠികളും ജാതിപ്പേര് വിളിച്ച് പെൺകുട്ടിയെ ആക്ഷേപിക്കാറുണ്ടെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
അതേ സമയംകോളേജ് അധികൃതർ ബന്ധുക്കളുടെ ആരോപണം നിഷേധിച്ചു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ സ്ഥാപനത്തിലേക്ക് പ്രതിഷേധപ്രകടനം നടത്തി.