മര്‍ദ്ദിക്കുന്നതിനിടെ ദേഷ്യത്തില്‍ പിടിച്ച് തള്ളുകയായിരുന്നു

ചെന്നൈ: ചെന്നൈ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് സ്കൂളിന്‍റെ കോണിപ്പടിയില്‍ നിന്നും തള്ളി താഴെയിട്ടു. നില തെറ്റി വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വ്യാഴാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ചെന്നൈ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ധരണി ഭായ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിനിടെ ദേഷ്യത്തില്‍ പിടിച്ച് തള്ളുകയായിരുന്നു. നില തെറ്റി കുട്ടി കോണിപ്പടിയിലൂടെ താഴേയ്ക്ക് വീണു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിന് ദൃക്‌സാക്ഷികളായിരുന്നു. 

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുട്ടിക്ക് സാരമായ പരിക്കേറ്റെന്നും നില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതിന്‍റെ അടിസ്താനത്തില്‍ അധ്യാപികയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തു.

എന്നാല്‍ ആദ്യം പരാതി സ്വീകരിച്ച പോലീസ് പിന്നീട് അധ്യാപികയെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ അമ്മയോട് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ അധ്യാപികയ്‌ക്കെതിരെ മൊഴി നല്‍കിയതോടെ പൊലീസും കെണിയിലായി.