കൊല്ലത്ത് പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അമ്മ കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം കുരീപള്ളിയിൽ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ ജയമോളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുരീപ്പള്ളി സ്വദേശി ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടയിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് ജിത്തുവിന്റെ മരണത്തിൽ നേരിട്ട് ബന്ധമുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടു വഴക്കിനെ തുടർന്നാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയശേഷം കത്തിക്കുകയായിരുന്നുവെന്ന് അമ്മ സമ്മതിച്ചെന്നാണ് വിവരം. കൊല്ലം കുരീപ്പള്ളിയിലാണ് പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് .
തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്കെയിൽ വാങ്ങാൻ പുറത്തുപോയശേഷം ജിത്തുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിൽ ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത് അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുണ്ടറ എംജിഡി ബോയ്സ് എച്ച്എസ് വിദ്യാർഥിയാണ് മരിച്ച ജിത്തു.