ചോദ്യപേപ്പര്‍ ചോരുമെന്ന് അറിയിച്ച് മോദിയ്ക്ക് കത്തയച്ചിരുന്നു; തെളിവുമായി വിദ്യാര്‍ത്ഥിനി
- മോദിയ്ക്ക് കത്തയച്ചിരുന്നു
- യാതൊരു നടപടിയും സ്വീകരിച്ചില്ല
- വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥി
ദില്ലി: സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നുവെന്ന് പഞ്ചാബില്‍നിന്നുള്ള വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. പരീക്ഷാ ചോദ്യപേപ്പര്‍ ചോരുമെന്ന് അറിയിച്ച് മാര്‍ച്ച് 17ന് തന്നെ താന്‍ കത്തയച്ചിരുന്നുവെന്ന് ലുദിയാനയിലെ പ്ലസ് ടു സിബിഎസ്ഇ വിദ്യാര്‍ത്ഥിനി ജാന്‍വി ബെഹല്‍ വ്യക്തമാക്കി.
താനും ചില സുഹൃത്തുക്കളും അധ്യാപകരും ചേര്‍ന്ന് ചോര്‍ച്ച മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് കത്ത് അയച്ചത്. എന്നാല്‍ തന്‍റെ കത്തില്‍ യാതൊരു നടപടിയുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ നിര്‍ബന്ധമായും പിടിക്കണമെന്നും ജാന്‍വി പറഞ്ഞു.
അതേസമയം സിബിഎസ്ഇ പ്ലസ്ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പത്താം ക്ലാസ് കണക്ക് പുനഃപരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തും. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം എടുക്കും. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നത് ദില്ലിയിലും ഹരിയാനയിലും മാത്രമെന്ന് സിബിഎസ്ഇ അറിയിച്ചു.
കണക്ക് പരീക്ഷ ഹരിയാനയിലും ദില്ലിയിലും മാത്രമാണ് നടക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിദേശത്ത് ചോർന്ന ചോദ്യപേപ്പർ എത്തിയിട്ടില്ല, അതുകൊണ്ട് തന്നെ വിദേശത്ത് പുന:പരീക്ഷയുണ്ടാകില്ലെന്നും സിബിഎസിഇ അറിയിച്ചു. വന്‍ പ്രതിഷേധമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ ഉയര്‍ന്നു വരുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രകാശ് ജാവദേക്കറിന്‍റെ ഔദ്യോഗിക വസതിക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി പ്രതിപക്ഷ നേതാക്കളും വിഷയത്തെ ഏറ്റെടുത്തു കഴിഞ്ഞു.
സിബിഎസ്ഇ പുന:പരീക്ഷ നടത്തിയാല്‍ കുട്ടികളെ അയക്കരുത് എന്ന് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പറഞ്ഞു. അതേസമയം റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്തരുതെന്ന് രാജീവ് ചന്ദ്രശേഖർ എംപി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർന്ന് കിട്ടിയ വിദ്യാർത്ഥികയുടെ പരീക്ഷാ ഫലം മാത്രം റദ്ദാക്കുകയാണ് വേണ്ടതെന്നും എംപി ട്വിറ്ററിലൂടെ പ്രകാശ് ജാവ് ദേക്കറിനോട് ആവശ്യപ്പെട്ടു.