ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഹൈ സ്കൂളിൽ വെടിവെപ്പ്. സംഭവത്തിൽ ഇത് വരെ പതിനേഴു പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ നിക്കോലസ് ക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പാര്‍ക്ക് ലെന്റിലെ സ്കൂളില്‍ വെടിവയ്പ് ഉണ്ടായത്. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണിത്. 

സ്കൂള്‍ വിടാനായ സമയത്ത് സ്കൂള്‍ പരിസരത്തെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പത്തൊമ്പതുകാരനുമാണ് അക്രമി. ഇയാള്‍ക്കെതിരെ നേരത്തെ സ്കൂളില്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണോ വെടിവയ്പിലേയ്ക്ക് നയിച്ചതെന്നാണ് സംശയം. നിരവധി മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് പാര്‍ക്ക് ലാന്‍ഡ്. 2012ൽ കണക്ടിക്കട്ട് സ്കൂളിലെ വെടിവയ്പ്പിൽ 20 കുട്ടികൾ മരിച്ചതിനുശേഷമുള്ള ഏറ്റവും ദാരുണമായ സംഭവമാണിത്.