ഇടുക്കി: കുട്ടിക്കര്‍ഷകര്‍ കൃത്രിമ പാടത്ത് ഇറക്കിയ നെല്‍കൃഷിക്ക് നൂറ്മേനി വിളവ്. ഹൈറേഞ്ചിലെ ഹരിത വിദ്യാലയം രാജകുമാരി ഹോളിക്യൂന്‍സ് യു.പി സ്കൂളിലെ കുട്ടിക്കര്‍ഷകര്‍ തുടര്‍ച്ചയായി ഇത് അഞ്ചാം വര്‍ഷമാണ് നെല്‍കൃഷിയില്‍ വിജയം കൈവരിക്കുന്നത്. ഒരു കാലത്ത് നെല്ലിന്‍റെ കലവറയായിരുന്ന ഹൈറേഞ്ചില്‍ നിന്ന് നെല്‍ കൃഷി പതിയെ പടിയിറങ്ങി തുടങ്ങിയിരിക്കുകയാണ്. 

കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും ഉല്‍പ്പാദനക്കുറവുമാണ് കാരണങ്ങള്‍. പടിയിറങ്ങിയ നെല്‍പ്പാടങ്ങള്‍ തരിശായി മാറുന്ന സാഹചര്യത്തില്‍ നെല്‍കൃഷിയുടെ പ്രാധ്യാനവും പ്രസക്തിയും കാര്‍ഷിക കേരളത്തിന് പകര്‍ന്ന് നല്‍കിയാണ് കുട്ടിക്കര്‍ഷകരുടെ നേതൃത്വത്തില്‍ സ്കൂളില്‍ നെല്‍കൃഷി ആരംഭിക്കുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കൃത്രിമമായി നിര്‍മ്മിച്ചിരിക്കുന്ന പാടശേഖരത്തിലാണ് കൃഷി ഇറക്കുന്നത്. 

വളര്‍ന്ന് വരുന്ന തലമുറയില്‍ കൃഷിയോടുള്ള താല്‍പ്പര്യം വളര്‍ത്തിയെടുക്കുന്നതിനും നെല്‍കൃഷി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കൃത്രിമപാടം നിര്‍മ്മിച്ച് കൃഷി ആരംഭിച്ചത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇവര്‍ കൃഷി നടത്തുന്നത്. ഐ ആര്‍ എട്ട്, ജയ, മലബാര്‍ തുടങ്ങി വിവിധ ഇനങ്ങളിലുള്ള വിത്തുകള്‍ ഇവിടെ കൃഷിചെയ്ത് വിജയിപ്പിച്ചിട്ടുണ്ട്. 

നെല്‍കൃഷിക്ക് ഒപ്പം വിവിധങ്ങളായ പച്ചക്കറികളും ഇവിടെ ജൈവ രീതിയില്‍ പരിപാലിക്കുന്നുണ്ട്. ജൈവ കാര്‍ഷിക രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളിനെ തേടി നിരവധി പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത വിദ്യാലയം പുരസ്‌ക്കാരവും സ്‌കൂളിന് ലഭിച്ചിരുന്നു. ഇത്തവണത്തെ വിളവെടുപ്പും വിപുലമായിട്ടാണ് നടത്തിയത്. രാജകുമാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി. എല്‍ദോ ആദ്യ വിളവെടുപ്പ് നടത്തി.