ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള  വീഡിയോയില്‍ ഉറുദുവിലാണ് ഇയാള്‍ സംസാരിക്കുന്നത്. ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന നിരവധി വാദങ്ങളാണ് ഇയാള്‍ വീഡിയോയില്‍ നിരത്തുന്നത്. 

പുല്‍വാമ: രാജ്യത്തെ നടുക്കി സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെ ഭീകരാക്രമണം നടത്തിയ പുല്‍വാമ സ്വദേശി അദിൽ അഹമ്മദ് ഡാറിന്റേതെന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നു. ജെയ്ഷയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലുള്ള വീഡിയോയില്‍ ഉറുദുവിലാണ് ഇയാള്‍ സംസാരിക്കുന്നത്. ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന നിരവധി വാദങ്ങളാണ് ഇയാള്‍ വീഡിയോയില്‍ നിരത്തുന്നത്. 

ഏതാനും ചുവടുകള്‍ക്കപ്പുറെ വിജയം കാത്തിരിക്കുന്നുവെന്നും അല്ലാഹുവിന്റെ സൈനികര്‍ ഈ യാത്രയില്‍ നിങ്ങളോട് തോളോട് തോള്‍ ചേര്‍ന്നുണ്ടാകുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. മദ്യത്തിനും സിഗററ്റിനും സൗന്ദര്യത്തിനും പ്രണയത്തിനും പിന്നാലെ നടന്ന് സമയം പാഴാക്കരുതെന്നും വിപ്ലവം നയിക്കേണ്ട സമയമാണിതെന്നും ഇയാള്‍ പറയുന്നു. 

താലിബാന്‍ ശൈലിയിലുള്ള ആക്രമണത്തിനാണ് പുല്‍വാമ ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ജെയ്ഷെയില്‍ ചേര്‍ന്നതെന്നും ഇപ്പോഴാണ് ജെയ്ഷയില്‍ ചേര്‍ന്നതിന് അര്‍ത്ഥമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള എന്റെ അവസാന സന്ദേശമെന്നുമാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്. 

ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനെറെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്ക്വാഡ് അംഗമാണ് ആദിൽ. 
പുല്‍വാമ ജില്ലയിലെ അവന്തിപൂറില്‍ വച്ച് 78 ബസുകളുണ്ടായിരുന്ന കോണ്‍വോയിലേക്ക് ആദില്‍ സ്കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. 

350 കിലോയിലധികം സ്ഫോടകവസ്തു ഇടിച്ച് കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് നിഗമനം. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന രീതിയിലുള്ള ചാവേര്‍ ആക്രമണമാണ് പുല്‍വാമയിലുണ്ടായത്. സ്ഫോടനത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്നത് 42 ജവാൻമാരായിരുന്നു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 44ായി. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് സൂചന.