ദില്ലി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ദില്ലി ഹൈക്കോടതി ചോദിച്ചു. കേസിന്റെ സ്ഥിതിയെ കുറിച്ച് ദില്ലി പൊലീസ് സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേസില്‍ സുബ്രഹ്മണ്യസ്വാമി ഹര്‍ജി നല്‍കിയത് പൊതുതാല്പര്യത്തിനല്ല, സ്വന്തം പ്രശസ്തിവേണ്ടിയാണെന്ന് സുനന്ദപുഷ്‌കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സുനന്ദപുഷ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇതേകുറിച്ച് സിബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ദില്ലി പൊലീസിനോട് കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് തള്ളിയ ഹൈക്കോടതി പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ടാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കാലതാമസം എടുക്കുന്നതെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു.

അന്വേഷണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് സുനന്ദപുഷ്‌കറിന്റെ മകന്‍ ശിവ് മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഹര്‍ജി നല്‍കിയ സുബ്രഹ്മണ്യസ്വാമിക്ക് യാതൊരു പൊതുതാല്പര്യവും ഈ കേസില്‍ ഇല്ലെന്നും മറിച്ച് പ്രശസ്തിയുണ്ടാക്കാനാണ് സുബ്രഹ്മണ്യസ്വാമി ശ്രമിക്കുന്നത്. കേസന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സുബ്രഹ്മണ്യസ്വാമിക്ക് നല്‍കരുതെന്നും ശിവ് മേനോന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.