എയര്‍സെല്‍ മാക്സിസ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ദില്ലി: എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേശ്വര്‍ സിംഗ് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി. എയര്‍സെല്‍ മാക്സിസ് ഇടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് രാജേശ്വര്‍ സിംഗ് രാജേശ്വറിനെതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകനായ രജനീഷ് കപൂര്‍ നല്‍കി ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് കോടതി നടപടി. അന്വേഷണ ഉദ്യോഗസ്ഥനായി രാജേശ്വര്‍ സിംഗ് തുടരണമോ എന്ന കാര്യം സര്ക്കാരിന് തീരുമാനിക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, എസ് കെ കൗള്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരെ അടുത്തിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് ചോദ്യം ചെയ്തിരുന്നു.