തെരുവുനായ കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്ന് കോടതിയുടെ മുന്നറിയിപ്പ്.
ദില്ലി: തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. തെരുവുനായ കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്ന് കോടതിയുടെ മുന്നറിയിപ്പ്. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കും അതിൽ ബാധ്യതയും ഉത്തരവാദിത്വവും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നായസ്നേഹികൾക്കെതിരെയും കോടതി വിമർശനം ഉന്നയിച്ചു. പ്രശ്നങ്ങൾക്ക് നേരെ തങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും നായസ്നേഹികളോട് കോടതി ചോദിച്ചു. ‘അത്ര സ്നേഹമുണ്ടെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചൂടെ’ എന്ന് മൃഗസ്നേഹികളുടെ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു.



