നിയമവിരുദ്ധ കെട്ടിടങ്ങളുടെ ലിസ്റ്റ് നൽകൂ; സീൽ ചെയ്യാൻ അധികാരം നൽകാം: എംപി മനോജ് തിവാരിയോട് സുപ്രീം കോടതി
ദില്ലി സര്‍ക്കാര്‍ സീലുവെച്ച കെട്ടിടത്തിന്റെ പൂട്ട് പരസ്യമായി തകര്‍ത്ത സംഭവത്തിലാണ് മനോജ് തിവാരിയ്ക്ക് സുപ്രീം കോടതിയുടെ പരാമർശം നേരിടേണ്ടി വന്നത്. കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചാണ് ഈ നിർദ്ദേശം മനോജ് തിവാരിയ്ക്ക് നൽകിയത്.
ദില്ലി: സീൽ വയ്ക്കാത്ത കെട്ടിടങ്ങളുടെ ലിസ്റ്റ് നൽകിയാൽ അത് പൂട്ടിക്കാമെന്ന് ബിജെപി എംഎൽഎ മനോജ് തിവാരിയെ പരിഹസിച്ച് സുപ്രീം കോടതി. അത് പൂട്ടിക്കാനുള്ള അധികാരം താങ്കൾക്ക് നൽകാമെന്നും കോടതി പരിഹാസ രൂപേണ കൂട്ടിച്ചേർത്തു. ദില്ലി സര്‍ക്കാര്‍ സീലുവെച്ച കെട്ടിടത്തിന്റെ പൂട്ട് പരസ്യമായി തകര്‍ത്ത സംഭവത്തിലാണ് മനോജ് തിവാരിയ്ക്ക് സുപ്രീം കോടതിയുടെ പരാമർശം നേരിടേണ്ടി വന്നത്. കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചാണ് ഈ നിർദ്ദേശം മനോജ് തിവാരിയ്ക്ക് നൽകിയത്.
ദില്ലിയിലെ ഗോകുൽപുരി പ്രദേശത്തുള്ള എല്ലാ വീടുകളും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നായിരുന്നു മനോജ് തിവാരിയുടെ ആരോപണം. കെട്ടിടത്തിന്റെ പൂട്ടു തകർത്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് ആയിരത്തോളം കെട്ടിടങ്ങൾ അനധികൃതമായി നിലനിൽക്കുന്നു എന്ന് മനോജ് തിവാരി ആരോപണമുന്നയിച്ചത്. മനോജ് തിവാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അനധികൃത കോളനികളിലെ വീടുകള്‍ സീല്‍ ചെയ്യുന്ന ദല്‍ഹി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചാണ് സെപ്തംബര്‍ 16ന് മനോജ് തിവാരി പൂട്ട് പൊളിച്ച് വീടിനുള്ളിൽ കയറിയത്.