അയോധ്യ കേസ്: സുപ്രീംകോടതി 29 ന് പരിഗണിക്കില്ല
അയോധ്യ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കില്ല.കേസ് ജനുവരി 29 ന് പരിഗണിക്കാനിരിക്കെയാണ് ഭബെഞ്ചിലെ അംഗം എസ് എ ബോബ്ഡേ അവധിയില്‍ പ്രവേശിച്ചത്.
ദില്ലി: അയോധ്യ കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 29 ന് പരിഗണിക്കില്ല. ബെഞ്ചിലെ അംഗം എസ് എ ബോബ്ഡേ അവധിയായ സാഹചര്യത്തിലാണിത് കേസ് മാറ്റി വെച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തീയതി തീരുമാനിച്ചിട്ടില്ല.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെ ഉൾപ്പെടുത്തി കേസ് പരിഗണിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ച് ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ചയാണ് പുനസംഘടിപ്പിച്ചത്. ആദ്യ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് യു യു ലളിത് പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു പുതിയ ബെഞ്ചിനെ നിയോഗിച്ചത്. ജസ്റ്റിസ് എൻ വി രമണയെ ഒഴിവാക്കി. ജസ്റ്റിസ് യു യു ലളിതിനും എൻ വി രമണക്കും പകരമായി രണ്ട് ജഡ്ജിമാരെ പുതുതായി ഉൾപ്പെടുത്തിയാണ് ഭരണഘടന ബെഞ്ച് പുനസംഘടിപ്പിച്ചത്.
നേരത്തെ മുസ്ലീം സംഘടനകളുടെ അഭിഭാഷകന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭരണഘടനാ ബഞ്ചിൽ നിന്ന് യു യു ലളിത് പിൻമാറിയത്. കേസുമായി ബന്ധപ്പെട്ട് 16 ഹർജികളാണ് കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും 15 ട്രങ്ക്പെട്ടികൾ നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും.