ദില്ലി: സ്ത്രീകൾ പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമങ്ങളിൽ പുരുഷന്മാരെ പീഡിപ്പിക്കുന്നത് മാനഭംഗ കേസായി കണക്കാക്കാൻ വ്യവസ്ഥകളില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്. നിലവിലുള്ള നിയമങ്ങളിൽ മാറ്റംവരേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, അതു പാർലമെന്റ് പരിഗണിക്കട്ടെയെന്നും നിരീക്ഷിച്ചു.
നിലവിലുള്ള നിയമങ്ങൾ സ്ത്രീകളെ സംരക്ഷിക്കുന്നതും അവരെ കുറ്റക്കാരായി കണക്കാക്കാൻ അനുവദിക്കാത്തതുമാണ്. സ്ത്രീകൾ ലൈംഗികമായി പീഡിപ്പിച്ചെന്നോ മാനഭംഗപ്പെടുത്തിയെന്നോ ഏതെങ്കിലും പുരുഷൻ ഇതുവരെ പരാതിപ്പെട്ടതായി കണ്ടിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മാനഭംഗവും ലൈംഗിക പീഡനവും സംബന്ധിച്ച നിയമങ്ങളിലും ക്രിമിനൽ നടപടി ക്രമങ്ങളിലും ഈ വിവേചനം പ്രകടമാണെന്ന് ഹർജിക്കാരനു വേണ്ടി അഭിഭാഷകനായ റിഷി മൽഹാത്ര വാദിച്ചു.
