രാകേഷ് അസ്താനക്ക് പുതിയ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടറായി നിയമിച്ചതിനെതിരെയായിരുന്നു ഹർജി. 

ദില്ലി: രാകേഷ് അസ്താനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ആയി നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അഭിഭാഷകനായ എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

അഴിമതി കേസില്‍ കുറ്റാരോപിതനായ രാകേഷ് അസ്താനക്കെതിരെ എഫ് ഐ ആര്‍ നിലനില്‍ക്കെ പുതിയ ചുമതല നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മുൻ സിബി‌ഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന അസ്താനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റി കൊണ്ട് ജനുവരി 17നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഉത്തരവിറക്കിയത്.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത,സജ്ഞീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വ്യവസായി മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് രാകേഷ് അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.