എന്‍ഡോസല്‍ഫാന്‍: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം: എന്‍ഡോസല്‍ഫാന്‍ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ സര്‍ക്കാര്‍ സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് റവന്യു മന്ത്രി . ദുരിതം അനുഭവിക്കുന്നവര്‍ക്കെല്ലാം ധനസഹായം ഉറപ്പാക്കും. അര്‍ഹരായവര്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും റവന്യു മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
എന്‍റോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക ട്രിബ്യൂണൽ വെണമെന്നതടക്കമുള്ള ആവശ്യങ്ങൾ ശക്തമായി നിലനിൽക്കെ വന്ന സുപ്രീം കോടതി വിധി വലിയ സന്തോഷം നൽകുന്നു എന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. 2010 ൽ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അഞ്ച് ലക്ഷം രൂപ ധൻസഹായം നൽകാൻ നിര്‍ദ്ദേശമുന്നയിച്ചത്. മൂന്ന് മാസത്തിനകം തുക ലഭ്യമാക്കണമെന്ന സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം
പുതിയ സര്‍ക്കാര്‍ വന്ന് പുനസംഘടിപ്പിച്ച എൻഡോസൾഫാൻ സെല്ലിന്‍റെ ആദ്യ യോഗം 17 ന് കാസർകോട് ചേരും . 5188 പേരാണ് നിലവിൽ പട്ടികയിലുള്ളത്. ലിസ്റ്റിൽ പോരായ്മയുണ്ടെങ്കിൽ തിരുത്താൻ തീരുമാനം ഉണ്ടാകുമെന്നും റവന്യു മന്ത്രി അറിയിച്ചു. നഷ്ടപരിഹാര തുക ഈടാക്കേണ്ടത് കീടനാശിനി കമ്പനികളിൽ നിന്നാണ്.
തയ്യാറായില്ലെങ്കിൽ സര്‍ക്കാറിന് നിയമപരമായി നേരിടാം. കമ്പനികളിൽ നിന്ന് പണം കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യമെങ്കിൽ സര്‍ക്കാര്‍ പണം മുടക്കുന്നതടക്കമുളള കാര്യങ്ങളിൽ മന്ത്രിസഭായോഗം തീരുമാനമെടുക്കും.