ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന് ഉറപ്പുനല്‍കിയത് ആധാര്‍ ബില്ല് പാര്‍ലമെന്റ് പാസാക്കുന്നതിന് മുമ്പാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ നടപ്പാക്കിയതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഖി സുപ്രീംകോടതിയെ അറിയിച്ചു. അല്ലാതെ അധാര്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയല്ല. ആധാര്‍ അവശ്യസേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് ആധാര്‍ ബില്ല് പാര്‍ലമെന്‍റ് പാസാക്കുന്നതിന് മുമ്പാണ്. അതിന് ശേഷം സാഹചര്യങ്ങള്‍ മാറി. ഇത് സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനമാണ്. അതുകൊണ്ട് സുപ്രീംകോടതി ഇതില്‍ ഇടപെടരുതെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു.

രാജ്യത്ത് 99 ശതമാനം ആളുകളും ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞു. പാന്‍കാര്‍ഡിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് വ്യാജ പാന്‍ കാര്‍ഡ് തടയാന്‍ വേണ്ടിയാണ്. ഒന്നും രണ്ടും മൂന്നും പാന്‍ കാര്‍ഡ് വരെയുള്ള ആളുകളുണ്ട്. ബയോമെട്രിക് വിവരങ്ങളിലൂടെ അല്ലാതെ ഇത്തരം വ്യാജ രേഖകളെ നേരിടാന്‍ മറ്റ് സാങ്കേതികവിദ്യകള്‍ ലോകത്ത് തന്നെ ഇല്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

ആധാര്‍ പാന്‍ കാര്‍ഡിന് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സിപിഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. കേസില്‍ വാദംകേള്‍ക്കല്‍ നാളെയും തുടരും.